KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 8 July 2012

സര്‍ക്കാര്‍ സേവനങ്ങളും സമയപരിധിയും ആറ് മാസത്തിനകം വിജ്ഞാപനം ചെയ്യും


തിരുവനന്തപുരം: സേവനാവകാശ നിയമം വരുന്നതോടെ ആറ് മാസത്തിനകം എല്ലാ വകുപ്പുകളും അവയില്‍ നിന്നുള്ള സേവനങ്ങളും അവ നല്‍കുന്നതിനുള്ള സമയപരിധിയും വിജ്ഞാപനം ചെയ്യണം. സര്‍ക്കാരില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കി. ബില്‍ 23 ന് നിയമസഭയില്‍ അവതരിപ്പിക്കും. 
സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടും. സേവനത്തിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ അതിന് കൈപ്പറ്റിയതിന്റെ രസീത് നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമായില്ലെങ്കില്‍ രണ്ടാം അപ്പീല്‍ സംവിധാനമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 
ഈ അപ്പീല്‍ അധികാരികള്‍ ഏതൊക്കെയാണെന്നും സേവനങ്ങളും സമയപരിധിയും വിജ്ഞാപനം ചെയ്യുന്നതോടൊപ്പം പ്രസിദ്ധപ്പെടുത്തേണ്ടതാണ്. സേവനം സമയത്തിനു ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം. അപ്പീല്‍ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലാവധിക്കുള്ളില്‍ സേവനം നല്‍കാന്‍ നിര്‍ദേശിക്കുകോയാ, അപ്പീല്‍ നിരസിക്കുകയോ ചെയ്യാം.
അപ്പീലിലെ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ 60 ദിവസത്തിനകം രണ്ടാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം. ഈ അധികാരിക്കും സേവനം നല്‍കാന്‍ നിര്‍ദേശിക്കുകയോ, അപ്പീല്‍ നിരസിക്കുകയോ ചെയ്യാം. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥന് താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ പ്രകാരം പിഴ ഈടാക്കാം. പിഴയുടെ ആകെ തുക 5000 ല്‍ കവിയരുത്.
അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാല്‍ ഒന്നാം അപ്പീല്‍ അധികാരിയുടെ മേലും 500 മുതല്‍ 5000 രൂപ വരെ പിഴശിക്ഷ വിധിക്കാന്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് അധികാരമുണ്ട്. ശിക്ഷ വിധിക്കുംമുമ്പ് അതിന് വിധേയരാകുന്നവരുടെ ഭാഗം കേള്‍ക്കേണ്ടതാണ്.
അപ്പീല്‍ വിചാരണ ചെയ്യുമ്പോള്‍ ഈ അധികാരിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടാകും. അപ്പീല്‍ അധികാരിയുടെ തീരുമാനം സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനും ആകില്ല. 
ഈ നിയമപ്രകാരം ജനന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, വാസസ്ഥല സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയതുപോലെയുള്ള പൊതുസേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് വിജ്ഞാപനം ചെയ്യും. 
യു.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാംവര്‍ഷ പരിപാടിയില്‍ സേവനാവകാശ നിയമവും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പ്രധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് നിയമം സഭയില്‍ പൈലറ്റ് ചെയ്യുക.

No comments:

Post a Comment