KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 27 September 2012

കുട്ടിക്കരുത്തില്‍ മലപ്പുറം ഫുട്ബാള്‍

കുട്ടിക്കരുത്തില്‍ മലപ്പുറം ഫുട്ബാള്‍

കാല്‍പന്തുകളിയെ നെഞ്ചേറ്റിയ ഒരു ജനത ചരിത്രത്തിന്‍െറ നാള്‍വഴികളില്‍ വിസ്മയക്കുതിപ്പിന് കാത്തിരിക്കുന്നു. രാജ്യത്തോളം വളര്‍ന്ന എണ്ണമറ്റ താരങ്ങള്‍ക്ക് ജന്മം നല്‍കിയ മലപ്പുറത്തിന്‍െറ മണ്ണ് കേരള ഫുട്ബാളിന്‍െറ അക്ഷയഖനി തന്നെയാണെന്ന് ഊട്ടിയുറപ്പിച്ച നാളെയുടെ താരങ്ങള്‍ വിജയങ്ങളുടെ തേരോട്ടം തുടരുന്നു. തിങ്കളാഴ്ച തൊടുപുഴയില്‍ സമാപിച്ച സംസഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ അയല്‍ക്കാരായ പാലക്കാടിനെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ട മലപ്പുറം ചേര്‍ത്തലയില്‍ ജൂനിയര്‍ കിരീടവും വീണ്ടെടുക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞതവണ നഷ്ടമായ കപ്പ് വീണ്ടെടുക്കുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് മലപ്പുറം ഇന്ന് ജൂനിയര്‍ പോരാട്ടങ്ങളുടെ കലാശക്കളിയില്‍ ചേര്‍ത്തലയില്‍ കളത്തിലിറങ്ങൂന്നത്. അരീക്കോട്ടുകാരന്‍ നസീര്‍ അലിയാണ് ടീമിനെ നയിക്കുന്നത്. അരീക്കോട്ട് നിന്നുള്ളവരാണ് ടീമിലെ മിക്കവരും.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ മലപ്പുറത്തിന് കിരീട വിജയങ്ങള്‍ ഒട്ടും പുതുമയുള്ള കാര്യമല്ല. എന്നാല്‍, മറ്റൊരു അദ്ഭുതത്തിനാണ് ജില്ല ഇന്ന് കാതോര്‍ക്കുന്നത്. ദല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെമി പ്രവേശത്തിലൂടെ ചരിത്രം തിരുത്തിയെഴുതി കഴിഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ട സുബ്രതോ കപ്പ് സ്കൂള്‍തല പോരാട്ടത്തില്‍ ഇതാദ്യമായി അവസാന നാലിലിടം പിടിച്ച കേരള ടീമെന്ന ഖ്യാതിയുമായി എം.എസ്.പി ഇന്ന് സെമിയില്‍ മണിപ്പൂരിനെ നേരിടും. അക്കാദമിയില്‍ കളി പഠിച്ചെത്തിയ മിസോറാമുകാരെ ക്വാര്‍ട്ടറില്‍ കെട്ടുകെട്ടിച്ച മലപ്പുറത്തിന്‍െറ ചുണക്കുട്ടികള്‍ ഇന്ന് രണ്ടും കല്‍പ്പിച്ച പടപ്പുറപ്പാടിലാണ്. ഇന്ന്കൂടി ജയിച്ചാല്‍ സമാനതകളില്ലാത്ത ചരിത്രത്തിലേക്ക് ഒരു ചുവട്കൂടി മാത്രം. ക്വാര്‍ട്ടറില്‍ സഫീറിന്‍െറ എണ്ണം പറഞ്ഞ ഗോളിലൂടെയാണ് മുന്‍ ജൂനിയര്‍ ഇന്ത്യന്‍താരം ബിനോയ് സി. ജയിംസ് പരിശീലിപ്പിക്കുന്ന എം.എസ്.പി സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബിഹാറിനെയും ദല്‍ഹിയെയും ബംഗാളിനെയും മലര്‍ത്തിയടിച്ച കേരളത്തിന്‍െറ യൗവനം ഒരു നാടിന്‍െറ മുഴുവന്‍ പ്രാര്‍ഥനകളുമേറ്റുവാങ്ങിയാണ് ഇന്ന് കളത്തിലിറങ്ങുക.
അണ്ടര്‍ 16 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹനാന്‍ ജാവേദ് ഇടംപിടിച്ചതിന്‍െറ ആഹ്ളാദാരവങ്ങള്‍ക്കിടയിലാണ് മലപ്പുറത്തിന്‍െറ ഫുട്ബാള്‍ ചെപ്പില്‍ ഇനിയും അത്ഭുതങ്ങളുണ്ടെന്ന സന്ദേശവുമായി ജൂനിയര്‍ തലത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.
അതേസമയം, ചേര്‍ത്തലയിലെ മൈതാനത്തെ ചരല്‍ നിറഞ്ഞ പ്രതലം ജൂനിയര്‍ കിരീടനേട്ടത്തിന് കുരുക്കാവുമോയെന്ന് ആശങ്കയുമുണ്ട്. മൈതാനത്ത് ചരല്‍ കൂടുതലായതിനാല്‍ കുറിയ പാസുകള്‍ കളിക്കാനാവില്ലെന്ന് കോച്ച് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാരണത്താലാണ് ചാമ്പ്യന്‍ഷിപ്പിലെ മിക്ക മത്സരങ്ങളും ടൈ¤്രബക്കറിലേക്ക് കടക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ , മൈതാനത്തിന്‍െറ സ്വഭാവമനുസരിച്ച കളി തന്ത്രങ്ങളാവും മലപ്പുറം പരീക്ഷിക്കുക.

No comments:

Post a Comment