KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Showing posts with label ASAP. Show all posts
Showing posts with label ASAP. Show all posts

Wednesday, 30 January 2013

അസാപ് -പ്രചാരണ വാഹനം വിദ്യാഭ്യാസ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (ASAP) ഭാഗമായി സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവുകളെ കാമ്പസുകളില്‍നിന്ന് തെരഞ്ഞെടുക്കുന്നതിനുള്ള പ്രചരണ വാഹനം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫ്ളാഗ് ഓഫ് ചെയ്തു. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും രണ്ടു വാഹനങ്ങളാണ് സംസ്ഥാനത്തെ 190 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെത്തി പ്രചാരണം നടത്തുന്നത്. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സ്കില്‍ ഡവല്പമെന്റ് എക്സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുക. ഓരോ കോളേജിലുമെത്തുന്ന വാഹനത്തോടൊപ്പം പ്രചാരണം നല്‍കാനായി എഫ്.എം. റേഡിയോ ജോക്കികളുണ്ടാകും. കൂടാതെ ഈ പരിപാടിയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനങ്ങളുമുണ്ടാകും. കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്റര്‍ ചെയ്യാനായി റിക്രൂട്ട്മെന്റ് കഫേ തുറക്കും. കഫേ രണ്ടു ദിവസം കോളേജുകളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. മൂന്നാം ദിവസം റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്റര്‍വ്യൂ തുടങ്ങിയവയും നടക്കും. ഈ പ്രോഗ്രാമിന്റെ കാമ്പസ് പാര്‍ട്ട്നര്‍ നാഷണല്‍ സര്‍വീസ് സ്കീമും റിക്രൂട്ട്മെന്റ് പാര്‍ട്ട്നര്‍ റിയാബുമാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മൂന്നാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് നിയോഗിക്കപ്പെടും. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കും. സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് അധ്യയന ദിവസങ്ങളില്‍ സാധാരണ ക്ളാസുകള്‍ക്കു മുന്‍പോ പിന്‍പോ ആയിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം ക്ളാസുണ്ടാകും.. ഒരു മണിക്കൂറിന് 500 രൂപ നിരക്കില്‍ മാസത്തിലൊരിക്കലാകും ശമ്പളം നല്‍കുക. ഇതൊരു താത്ക്കാലിക ജോലി ആയതിനാല്‍ അസാപ് പരിശീലനത്തിനു വിഘാതമുണ്ടാകാതെ സ്ഥിര ജോലി സ്വീകരിക്കുന്നതിന് സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവിന് കഴിയും. താമസസ്ഥലത്തിനടുത്തുള്ള ഒരു വിദ്യാലയത്തിലായിരിക്കും നിയമനം.

Saturday, 24 November 2012

‘അസാപ്’ പദ്ധതി അടുത്തവര്‍ഷം: മന്ത്രി അബ്ദുറബ്ബ്

നരിക്കുനി: തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യ കോഴ്‌സുകള്‍ കൂടി പഠിപ്പിക്കുന്ന അഡീഷന്‍ സ്‌കില്‍ അസിസ്റ്റന്റ് പ്രോഗ്രാം (അസാപ്) പദ്ധതി അടുത്ത വര്‍ഷം 38 സര്‍ക്കാര്‍ കോളജുകളിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ആരംഭിക്കുമെന്ന്് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.
നരിക്കുനി ഗവ ഹയര്‍സെക്കണ്ടറി സ്്കൂളില്‍ മലബാര്‍മാന്ദ്യവിരുദ്ധ പാക്കേജിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 ലക്ഷം തൊഴില്‍ രഹിതരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഇത് വര്‍ഷം തോറും വര്‍ധിച്ചുവരികയുമാണ്.
പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കി പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാതെ പോവുന്ന നിരവധി പേര്‍ തൊഴില്‍രഹിതരായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്ലസ് വണ്ണിനും ഒന്നാം വര്‍ഷ ബിരുദക്കാര്‍ക്കും തൊഴില്‍ നൈപുണ്യ കോഴ്‌സുകളില്‍ കൂടി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അടുത്ത വര്‍ഷം തുടക്കം കുറിക്കാന്‍ പോവുന്നത്.
പ്ലസ്ടുവും ബിരുദവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ കോഴ്‌സുകള്‍ക്കൊപ്പം ടൂറിസം, ഐ ടി, ഹോസ്പിറ്റാലിറ്റി, റീടെയിലിംഗ്, എക്കൗണ്ടിംഗ് തുടങ്ങി തൊഴില്‍ സാധ്യതയുള്ള മേഖലയില്‍ കൂടി നൈപുണ്യം നേടിയവരാവും. പഠനത്തെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ഒഴിവുവേളകളും ഇതിനായി ഉപയോഗപ്പെടുത്തും.
പുതുതലമുറ ഏറെ പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷില്‍ 100 മണിക്കൂര്‍ പരിശീലനം നല്‍കും. 80 മണിക്കൂര്‍ ഐ ടിക്കായും വിനിയോഗിക്കും. ബാക്കി 120 മണിക്കൂറിലാണ് തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുക. ജോലി സാധ്യതയുള്ള കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നതോടെ പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക്് തൊഴില്‍ ലഭിക്കുന്നതിനുളള സാധ്യതയുണ്ടാവും. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുകയെന്നതും തൊഴില്‍ ലഭ്യതക്ക് സാധ്യത കൂട്ടുന്നു.
ആദ്യഘട്ടമായാണ് സര്‍ക്കാര്‍ കോളജുകളിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പിന്നീട് മറ്റ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറികളിലേക്കും എയ്ഡഡ് മേഖലയിലേക്കും ഇതു വ്യാപിപ്പിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി ബി എസ് ഇ സ്‌കൂളുകള്‍ തമ്മില്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ആരോഗ്യകരമായ മത്സരം വിദ്യാര്‍ത്ഥികളെ അനുകൂലമായി സ്വാധീനിക്കുകയും ്അതിന്റെ ഗുണഫലങ്ങള്‍ വിദ്യാഭ്യാസ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tuesday, 6 November 2012

തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി


തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
കേരളം മനുഷ്യ വിഭവശേഷിയില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ മുന്‍പന്തിയിലാണ്. കഴിവും ജോലിചെയ്യാന്‍ താത്പര്യവുമുള്ള നല്ല യുവത്വമാണ് കേരളത്തിന്റേത് പലപ്പോഴും പ്രായോഗിക രംഗത്ത് പരിശീലനത്തിന്റെ അഭാവം വലിയ കുറവാണ്. 

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതില്‍ പ്രധാനഘടകവും ഇതുതന്നെയാണ്. തൊഴില്‍ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം വഴി ലക്ഷ്യം വയ്ക്കുന്നത്. രാജ്യമിന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നൈപുണ്യവികസനത്തിനാണ്.


പ്രധാനമന്ത്രി അധ്യക്ഷനായി സ്കില്‍ ഡവലപ്മെന്റ് മിഷനും ഇതിന്റെ കീഴില്‍ എല്ലാ സംസ്ഥാനത്തും യുവാക്കള്‍ക്ക് പരിശീലനവും നല്‍കും. അതോടൊപ്പംതന്നെ കേരളവും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സ്കൂള്‍ കോളേജ് അധ്യയനത്തോടൊപ്പം പ്രത്യേക തൊഴില്‍ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. മൊത്തം മൂന്നൂറുമണിക്കൂര്‍ പരിശീലനമുള്ള പദ്ധതിയില്‍ നൂറ്റിയെമ്പത് മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിനും വിവരസാങ്കേതികവിദ്യയ്ക്കുമാണ് മാറ്റിവച്ചിരിക്കുന്നുത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ഒരു കുട്ടിക്കുപോലും സ്കീമില്‍ അംഗമാകുന്നതില്‍ തടസമില്ല. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട സ്കീമില്‍ ചേരണമെന്ന് ആഗ്രഹിക്കുന്ന ഒരാളുപോലും പണമില്ലായെന്ന പേരില്‍ പുറത്തുപോകാന്‍ പാടില്ല. വേണ്ടിവന്നാല്‍ ഇനിയും പുതിയ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ ഉണ്ടായിവരണം. കോളേജുകളില്‍ ഇരുപത് ശതമാനം വരെ ഹാജര്‍ ഇവര്‍ക്ക് നല്‍കും. നാല് ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ളസ് വണ്‍, ഡിഗ്രി ക്ളാസുകളിലെ കുട്ടികള്‍ക്ക് തൊഴില്‍ നൈപുണ്യമുണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. തൊഴില്‍രഹിതരുടെ എണ്ണം കുറയ്ക്കണമെങ്കില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കണം. കഴിവും പ്രാപ്തിയും ഉളള സമൂഹം ഉണ്ടായിവരണം. വിവിധ വ്യവസായ മേഖലുകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ-കള്‍ വഴി നാമമാത്രമാണ് സാങ്കേതിക പരിജ്ഞാനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഇത് വിദേശങ്ങളിലേക്കുള്‍പ്പെടെയുള്ള ജോലി സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഘട്ടം ഘട്ടമായി സംസ്ഥാനത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഗ്ളോബല്‍ എംപ്ളോയ്മെന്റ് മാര്‍ക്കറ്റ് അനുസരിച്ചുള്ള കഴിവുള്ളവരെ പരിശീലനത്തിന്റെ അഭാവം മൂലം കേരളത്തില്‍ നിന്ന് ലഭ്യമാകുന്നില്ല എന്നതാണ് സ്ഥിതിയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. 45 ലക്ഷം തൊഴില്‍രഹിതരാണ് കേരളത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് കാത്തുനില്‍ക്കുന്നത്. ഗ്ളോബല്‍ മാര്‍ക്കറ്റില്‍ പുതിയ പരിശീലനത്തിലൂടെ കഴിവും പരിചയവുമുള്ളവരെ ജോലിക്ക് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ പരിശീലനം ലഭ്യമാക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ.അജയകുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.അബ്രഹാം, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.