KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, 8 July 2012

വിരട്ടേണ്ട , പിന്തിരിയുന്ന പ്രശ്നമില്ല

ഒ അബ്ദുല്ല

വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കും -മന്ത്രി 
പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹയുടെ പുത്രന്‍ അബ്ദുറബ്ബ്    വിദ്യാഭ്യാസമന്ത്രിയായ ഉടനെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്കെതിരേ ആദ്യ വെടി പൊട്ടിച്ചത് യശ്ശശരീരനായ സുകുമാര്‍ അഴീക്കോട്- വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ് എന്നായിരുന്നു ആ പ്രതികരണത്തിന്റെ സ്വരം. 10ാം ക്ളാസ് പാസാവാത്ത, ടൈലറിങ് മാത്രം പഠിച്ച ആള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം. ഒരു ഡിഗ്രിയുമില്ലാത്തവര്‍ക്കും തേര്‍ഡ് ക്ളാസോടെ ബി എ പാസായവര്‍ക്കും വിദ്യാഭ്യാസമന്ത്രിയാവാം. വിഖ്യാതമായ അലിഗഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എക്കു ശേഷം ഇംഗ്ളീഷില്‍ മാസ്റേഴ്സ് ബിരുദമെടുത്തവനു പക്ഷേ, വിദ്യാഭ്യാസമന്ത്രിയായിക്കൂടാ. സ്വന്തം പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അല്‍പ്പം വൈകി അബ്ദുറബ്ബിനെന്താ ഒരു കുറവ്, അദ്ദേഹം എം.എ ഇംഗ്ളീഷ് അല്ലെ കൂട്ടരെ... എന്നു വിളിച്ചുപറയുംവരെ ഏറെപേര്‍ക്കും അബ്ദുറബ്ബിന്റെ വിദ്യാഭ്യാസയോഗ്യത അറിയുമായിരുന്നില്ല എന്നതാണു വാസ്തവം. 

ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന പല നല്ല കാര്യങ്ങളും മന്ത്രി അബ്ദുറബ്ബ് ഹ്രസ്വകാലത്തിനിടയ്ക്ക് സ്വന്തം വകുപ്പില്‍ ചെയ്തിരിക്കുന്നു; കാക്കയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കേരളം മുഴുവന്‍ പറഞ്ഞുനടക്കാന്‍ മാത്രമുള്ള മഹദ്കാര്യങ്ങള്‍. ഇത്തവണ സ്കൂള്‍ തുറക്കവെ നിങ്ങള്‍ ശ്രദ്ധിച്ചോ- പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്ന പതിവു പല്ലവി കേട്ടതേയില്ല. പുതിയ അധ്യയനവര്‍ഷം സ്കൂള്‍ ഗേറ്റ് തുറന്നതും കുട്ടികളുടെ ബാഗുകളില്‍ പുതുപുത്തന്‍ പുസ്തകങ്ങള്‍ നിറഞ്ഞതും ഒന്നിച്ച്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒന്നാംപാദവര്‍ഷ പരീക്ഷ നടക്കുമ്പോഴും സര്‍ക്കാര്‍ പ്രസ്സുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാറുണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാര്യം. അല്‍പ്പം ശ്രദ്ധവച്ചാല്‍ ഏതു മന്ത്രിക്കും ചെയ്യാവുന്നത്. എന്നാല്‍, വിദ്യാഭ്യാസവകുപ്പില്‍ വകുപ്പുമന്ത്രി എന്ന നിലയ്ക്ക് അബ്ദുറബ്ബ് നിര്‍വഹിച്ച വിപ്ളവകരമായ സംഭവം അധ്യാപക പാക്കേജ് നടപ്പാക്കി എന്നതാണ്. 

എം എ ബേബി എന്ന രണ്ടാം മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസവകുപ്പ് വക ഓഫിസുകളിലും ടീച്ചേഴ്സ് റൂമുകളിലും ഗതികിട്ടാപ്രേതങ്ങളായി ജോലിസ്ഥിരതയോ വേതനമോ ഇല്ലാതെ അനിശ്ചിതത്വത്തിന്റെ ഉടല്‍രൂപങ്ങളായി നടന്നിരുന്ന വിവിധ തുറകളില്‍പ്പെട്ട ഏഴായിരത്തില്‍പ്പരം അധ്യാപകരാണ് അബ്ദുറബ്ബ് ബട്ടണമര്‍ത്തിയപ്പോള്‍ അധ്യാപക പാക്കേജ് വഴി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. കാനോത്ത് കഴിഞ്ഞിട്ടും പുതിയാപ്ളയാവാന്‍ കഴിയാത്ത ഹതഭാഗ്യരുടെയും താലി കെട്ടിയെങ്കിലും വധുവാകാന്‍ വിധിയില്ലാത്തവരുടെയും അഥവാ നിയമനം ലഭിച്ചെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തവരുടെയും ഡിവിഷന്‍ ഫാള്‍ മൂലം അട്ടത്തുനിന്നു നിലത്തുവീണവരുടെയും കാലാകാലം പ്രൊട്ടക്റ്റഡ് ആയി വിദ്യാലയവരാന്തയിലൂടെ തേരാപാരാ നടന്ന് കാല്‍ തേഞ്ഞവരുടെയുമെല്ലാം ജീവിതത്തില്‍ അബ്ദുറബ്ബ് പച്ച മഷികൊണ്ടുള്ള ഒരു ഉത്തരവു വഴി ആശ്വാസത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ വിരിയിച്ചു. 

ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ 'കീണ്‍ഗ്രസും' രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്. 

അബ്ദുറബ്ബ് ഒരു അടയാളം മാത്രമാണ്. വെറും ഒരു നിമിത്തം. പ്രകൃതിയുടെ ഉടയാടയാണ് പച്ചയെന്നും അതു പുരോഗമനത്തിന്റെ അടയാളമാണെന്നും അറിയാത്തവരല്ലല്ലോ തങ്ങളുടെ കൌപീനങ്ങളുടെ നിറം അബ്ദുറബ്ബ് പച്ചയാക്കിക്കളയുന്നേ എന്ന് ആശങ്കിച്ച് നെഞ്ചത്തടിച്ചു നിലവിളിച്ചവര്‍. മനുഷ്യസ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഇവരുടെ ഹൃദയം ഹരിതവര്‍ണം നഷ്ടപ്പെട്ട സഹാറയെ തോല്‍പ്പിക്കുമാറ് മരുഭൂമിയായിത്തീര്‍ന്നത് കര്‍മഫലം. 

പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കില്‍ പച്ച ജീവിതം മുന്നോട്ടെടുക്കാനും തടസ്സമില്ലാതെ കടന്നുപോവാനുമുള്ള അടയാളമാണ്. പക്ഷേ, ഇസ്ലാംമതവുമായി അതിന് ഒരു സവിശേഷ ബന്ധവുമില്ല. നാഗരികതയുടെ പ്രയാണഘട്ടത്തില്‍ എവിടെയോവച്ചു നിറങ്ങള്‍ക്ക് ഇത്തരമൊരു നിറഭേദം സംഭവിച്ചു എന്നല്ലാതെ ഇസ്ലാമിന് ഈ കാര്യത്തില്‍ സവിശേഷമായി ഒന്നുമില്ല. ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയവര്‍ തങ്ങളുടെ പതാകയ്ക്ക് ഹരിതവര്‍ണം നല്‍കിയപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ പച്ച മുസ്ലിം സാമുദായികതയുടെ വിരലടയാളമായിത്തീര്‍ന്നത് തികച്ചും യാദൃച്ഛികം. 

ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. 'ആത്തോല്‍' കുത്തിയാലും 'ഈത്തോല്‍' കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും 'അമ്പടാ വമ്പന്‍മാരെ' എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും. 

പല കാരണങ്ങളാല്‍ സമുദായത്തെ ഇടിച്ചു നിലംപരിശാക്കാന്‍ ഇതാണ് തഞ്ചമെന്ന് ചില തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടുന്നു. അല്‍ഖാഇദയ്ക്ക് ഒളിത്താവളം അനുവദിച്ചതിന്റെ പേരിലോ അണ്വായുധനിര്‍മാണത്തിനാവശ്യമായ ധാതുക്കള്‍ കടത്തിക്കൊണ്ടുവന്നതിന്റെ പേരിലോ രാസായുധങ്ങള്‍ നിര്‍മിച്ചതിന്റെ പേരിലോ ഒന്നും ആയിരുന്നില്ലല്ലോ യഥാര്‍ഥത്തില്‍ സദ്ദാം ഹുസയ്ന്‍ വേട്ടയാടപ്പെട്ടതും ഇറാഖ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതും. സപ്തംബര്‍ 11നു ശേഷം മറനീക്കി പുറത്തുവന്ന ഇസ്ലാം ഭയവും ഇസ്ലാമിനെ ഭയപ്പെടുത്തലും ചിലര്‍ക്ക് ഒരു ഹോബിയായിത്തീര്‍ന്നു. കറകളഞ്ഞ സെക്യുലറിസ്റ്റായിരുന്ന സദ്ദാമിനെ തീവ്രവാദമുദ്ര-അല്‍ഖാഇദ ബന്ധം ആരോപിച്ച് വേട്ടയാടിയവരുടെ ഇങ്ങേത്തല അതേ സമുദായത്തിന്റെ ഇന്ത്യയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദുഷ്ടലാക്കോടെ നോക്കിക്കാണുന്നു. തങ്ങള്‍ കറകളഞ്ഞ മതേതരവാദികളാണെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാലും കരള്‍ എടുത്ത് പുറത്തുകാട്ടി പറഞ്ഞാലും അതു ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞ് തല്‍പ്പരകക്ഷികള്‍ തള്ളാതിരിക്കില്ല. കാരണം, ഇതു 'രോഗം' മറ്റേതാണ്. ഈ ആശയപ്രപഞ്ചം സൃഷ്ടിച്ചു നല്‍കിയ മാനസികാവസ്ഥമൂലമാണ് സ്വന്തം പാര്‍ട്ടിക്കാരുടെ കൈകള്‍കൊണ്ടുള്ള 51 വെട്ടേറ്റ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ മലര്‍ന്നുകിടക്കുമ്പോഴും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് കൂടക്കൂടെ ഞൊടിഞ്ഞുകൊണ്ടിരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഉള്‍ക്കരുത്തു ലഭിക്കുന്നത്. നിഷ്കരുണം, നിര്‍ദയം അരിയില്‍ അബ്ദുല്‍ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും അരുംകൊല നടത്തിയത് മഹദ് കൃത്യം, ന്യായമായ കാരണങ്ങളാല്‍ ഒരഞ്ചാംമന്ത്രിക്കായി വിരല്‍പൊക്കുന്നത് തീവ്രവാദം! ഈ വികാരം ഭൂരിപക്ഷസമുദായത്തിന്റെ പൊതുവികാരമാക്കി മാറ്റുകയെന്നത് സവര്‍ണ ഹിന്ദുത്വത്തെപ്പോലെത്തന്നെ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് അനിവാര്യമാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നു. 

അതുകൊണ്ടാണ് മുസ്ലിം ലീഗിന്റെ കോലം കത്തിക്കാനായി സംഘപരിവാരം ഒഴിച്ച പെട്രോളിലേക്ക് സി.പി.എമ്മുകാരന്‍ ഒരല്‍പ്പംപോലും കാത്തിരിക്കാതെ തീപ്പെട്ടിക്കോല്‍ ഉരസുന്നതും ഓര്‍ക്കാപ്പുറത്ത് പരിസരത്തേക്ക് തീ ആളിപ്പടരാന്‍ ഇടയാവുന്നതും. 

കാലിക്കറ്റ് വി.സി അനര്‍ഹമായി ഇഷ്ടക്കാര്‍ക്ക് ഭൂമി വിതരണംചെയ്തു, വിദ്യാഭ്യാസമന്ത്രിയുടെ സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മലപ്പുറം ജില്ലയില്‍ 35 എയ്ഡഡ് സ്കൂളുകള്‍ ഒറ്റയടിക്കു നല്‍കി, വിദ്യാഭ്യാസമന്ത്രി പച്ച സാരിയും പച്ച ബ്ളൌസും ധരിക്കാന്‍ ടീച്ചര്‍മാരെ നിര്‍ബന്ധിച്ചു എന്നിത്യാദി ആരോപണങ്ങള്‍ സാധാരണനിലയില്‍ സംഘപരിവാര മുഖപത്രങ്ങളായ ജന്മഭൂമിയിലോ കേസരി വാരികയിലോ മാത്രം പ്രത്യക്ഷപ്പെടേണ്ടതും അതിനാല്‍ത്തന്നെ വര്‍ഗീയത എന്നടയാളപ്പെടുത്തി വേസ്റ് ബോക്സിലേക്ക് വലിച്ചെറിയപ്പെടേണ്ടതുമാണ്. 

പൊതുഖജനാവിലെ പണം മുടക്കി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആവര്‍ത്തനവിരസമായ ആഖ്യാനകൃതികളുടെ അനേകായിരം പ്രതികള്‍ അച്ചടിക്കുകയും അവ സ്കൂള്‍ ലൈബ്രറികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തവര്‍്, എ കെ ജി സെന്റര്‍ മുതല്‍ സകലതിനും സര്‍ക്കാര്‍ഭൂമി വാരിക്കോരി അനുവദിച്ചവര്‍ സി എച്ചിന്റെ പേരിലുള്ള ഒരു ആതുരകേന്ദ്രത്തിന് ഏതാനും ലക്ഷങ്ങള്‍ പിരിച്ചെടുത്തതിനെ എതിര്‍ക്കുന്നതു ന്യായീകരിക്കാവതല്ല. കാലിക്കറ്റ് സര്‍വകലാശാല ഒരു പ്രത്യേക സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മറ്റുള്ളവര്‍ക്ക് ഒന്നുപോലും അനുവദിച്ചില്ലെന്നു പരാതി പറയുന്നവര്‍, മറ്റുള്ളവര്‍ ഒരു സ്വാശ്രയ കോളജിനും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായില്ല എന്ന വസ്തുത മറച്ചുപിടിക്കുന്നു. അപേക്ഷിക്കാതെ എങ്ങനെ നല്‍കും? എന്‍.എസ്.എസ് സെക്രട്ടറിയാണല്ലോ വിമര്‍ശകരിലെ മുമ്പന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെ, സമുദായം സ്വന്തം കീശയില്‍നിന്നു കാശുമുടക്കി നടത്തുന്നവയാണ് സ്വാശ്രയ കോളജുകള്‍ എന്ന വസ്തുത നായര്‍ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു. അപേക്ഷിച്ചാല്‍ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഒരു നൂറു കോളജുകള്‍ ഒറ്റയടിക്ക് സ്വാശ്രയമേഖലയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്നിരിക്കെ സ്വാശ്രയത്തിന്റെ പേരില്‍ കുളംകലക്കുന്നത് വര്‍ഗീയ പരുന്തുകളെ ക്ഷണിച്ചുവരുത്താനാണ് എന്നറിയാത്തവര്‍ ആരാണ്?

ഒന്നും കാണാതെ നായര്‍ കുളത്തില്‍ ചാടാറില്ല

വര്‍ത്തമാനം ദിനപത്രം
ചങ്ങനാശ്ശേരി റൂബി നഗറിലെ ഗോപുരത്തിങ്ങല്‍ വീട്ടില്‍ സുകുമാരന്‍ നായര്‍ വെറുതെ ഒന്നും പറയാറില്ല. അഥവാ നായര്‍ എന്തെങ്കിലും പറഞ്ഞാല്‍ മറ്റെന്തെങ്കിലും കണ്ടിട്ടുണ്ടാവും. എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ ജി സുകുമാരന്‍ നായരെ യോഗ്യനാക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്.
കേരളം ആര് ഭരിച്ചാലും വിദ്യാഭ്യാസവും ഉദ്യോഗസ്ഥ നിയമനവും ചങ്ങനാശ്ശേരിയിലെ പെരുന്നയിലെ നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത് നിന്നാണ് തീരുമാനിക്കാറുള്ളതെന്നാണ് വെപ്പ്. അതിനു താഴെ ഒപ്പിടാനാണ് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെയുള്ളത്. എന്നാല്‍ ആദ്യമായി മന്ത്രിയായ പി കെ അബ്ദുറബ്ബിന് ഇതൊന്നും അറിയില്ല. വിളിച്ച് കല്പിക്കുന്ന കരയോഗം നേതാക്കളോടും പെരുന്നയിലെ ഡയറക്ടര്‍മാരോടും യു ഡി എഫില്‍ ചര്‍ച്ച ചെയ്യാം എന്ന മറുപടിയാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. പിന്നെ മലപ്പുറം മാപ്പിളയാണെങ്കിലും ഇത്തിരി വിദ്യാഭ്യാസം നേടിയതിന്റെ കുഴപ്പവും അബ്ദുറബ്ബിനുണ്ട്.
കേരളം ഉണ്ടായതിന് ശേഷം ആദ്യമായാണ് എന്‍ എസ് എസ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് അവസാനിച്ചത് എന്നൊക്കെ ഡയറക്ടര്‍മാര്‍ പെരുന്നയില്‍ മുറുമുറുപ്പ് തുടങ്ങിയിരിക്കുകയാണ്.
ഇതിനിടയിലാണ് കോട്ടയം എം ജി സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. കോട്ടയം എം ജി സര്‍വകലാശാലയില്‍ ഒരു വൈസ് ചാന്‍സലര്‍ പോസ്റ്റ് ഒഴിവു വരാനിരിക്കുന്നു. വൈസ് ചാന്‍സലറാകാന്‍ എന്തു കൊണ്ടും യോഗ്യതയുള്ള ഒരാള്‍ ഇവിടെ വീട്ടില്‍ തന്നെയുണ്ടെന്ന് നായര്‍ ഓര്‍ക്കുന്നുവെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. മകള്‍ ഡോ. സുജാത കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇപ്പോള്‍ എം ജി സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗമാണ്. വെറും സിണ്ടിക്കേറ്റ് കൊണ്ടൊന്നും ഒന്നുമാകില്ല; ഒരു വൈസ്ചാന്‍സലര്‍ പദവിയെങ്കിലും ലഭിച്ചാലേ എന്തെങ്കിലും ഗുണമുള്ളൂ. മകളാണെങ്കില്‍ ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദുകോളെജില്‍ ലക്ചര്‍ പണിയെടുത്ത് മടുത്തിരിക്കുകയുമാണ്. അല്ലെങ്കിലും തറവാട്ട് വീട്ടില്‍ അടിച്ചു തെളിക്കുന്നതും സ്വന്തം കോളെജില്‍ ലക്ചര്‍ പണിയെടുക്കുന്നതും തമ്മില്‍ എന്തുണ്ട് ഭേദം?
ഡോ. സുജാതയെ എം ജിയില്‍ വൈസ്ചാന്‍സലറാക്കാനാണ് നീക്കമെന്ന് പറഞ്ഞു കേട്ടപ്പോഴേക്കും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പ്രതിഷേധിച്ചു കളഞ്ഞു. ഇതേ സുജാതയെ സിണ്ടിക്കേറ്റില്‍ എടുത്തപ്പോഴും നാരായണക്കുറുപ്പിനെ സിണ്ടിക്കേറ്റില്‍ എടുത്തപ്പോഴും പ്രതിഷേധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വകുപ്പ് ലീഗിന്റെതാണെങ്കിലും സിണ്ടിക്കേറ്റിലെ കോണ്‍ഗ്രസ് ക്വാട്ടയിലേക്ക് പെരുന്നയില്‍ നിന്ന് തന്നെയാണ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നത്.
പക്ഷേ എം ജിയില്‍ പിന്നെയും കുഴപ്പമാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗിന്റെതാണെങ്കിലും കോട്ടയം എം ജിയില്‍ മുസ്‌ലിം വൈസ്ചാന്‍സലറെ നിയമിക്കുന്നത് ഹറാമാണ്. ഭരണം യു ഡി എഫിനാണെങ്കില്‍ ഇടവകയില്‍ നിന്ന് സൗകര്യമുള്ള ആരെയെങ്കിലും വൈസ്ചാന്‍സലറായി പറഞ്ഞയക്കുന്നതാണ് പതിവ്. അതിന്  ഇത്തവണയും മുടക്കമുണ്ടാകില്ല. അപ്പോള്‍ മകള്‍ സുജാത എന്തു ചെയ്യും? കേരള സര്‍വകലാശാലയില്‍ വരാനിരിക്കുന്ന വൈസ്ചാന്‍സലര്‍ പദവി നായര്‍ ക്വാട്ടയാണ്. അതിലേക്ക് വിശ്വസ്തയായ മകള്‍ ഉണ്ടാകുമ്പോള്‍ പിന്നെ ആലോചിക്കാന്‍ ഒന്നുമില്ല.
ഇതൊക്കെ നടക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കൂടി ഇത്തിരി സഹകരിക്കണം. ആ ബഷീറായിരുന്നെങ്കില്‍ മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമായിരുന്നു. മലബാറിലെ കാക്കാമാര്‍ വന്നാലും അവരെ പുറത്തിരുത്തി നമ്മുടെ കാര്യം ശരിയാക്കി തന്നിരുന്നു. ഇത് അതല്ല സ്ഥിതി. പരപ്പനങ്ങാടിക്കും പാണക്കാടിനും ഒക്കെയുള്ള വിലയേ പെരുന്നക്കും അബ്ദുറബ്ബിന്റെ ഓഫിസില്‍ ഉള്ളൂ.
ഇങ്ങനെ ഏറെ പ്രതിസന്ധിയിലൂടെ ആണെങ്കിലും ജി സുകുമാരന്‍ നായര്‍ എന്‍ എസി എസിനെ മുന്നോട്ട് നയിക്കുന്നുണ്ട്. നേതൃഗുണം എന്നു പറയുന്നത് അതാണ്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ എന്‍ എസ് എസ് വക കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ 71 സെന്റ് സ്ഥലത്തിന് 1937ല്‍ 18 രൂപ നിരക്കില്‍ എന്‍ എസ് എസ് ലീസിനെടുത്തിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കിയ പാട്ടനിരക്ക് അനുസരിച്ച് ഒന്നേകാല്‍ കോടി രൂപ നല്‌കേണ്ടതായിരുന്നു. എന്നാല്‍ 2012 മാര്‍ച്ച് മൂന്നിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വര്‍ഷത്തില്‍ 18 രൂപ മാത്രം നല്കി ആ ഭൂമി തുടര്‍ന്ന് ഉപയോഗിക്കാമെന്ന അവസ്ഥ ഉണ്ടായി. ഇടുക്കി ജില്ലയിലെ മണക്കാട്ട് എന്‍ എസ് എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കളിസ്ഥലത്തിനായി സെന്റിന് 100 നിരക്കില്‍ 40.20 ആര്‍ സ്ഥലം പതിച്ചു കിട്ടുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നേടിയെടുത്തു. ഇതിനിടയില്‍ ന്യൂനപക്ഷങ്ങളും അവര്‍ക്കും എന്തെങ്കിലും വേണം എന്നു പറയുന്നത് കേള്‍ക്കുമ്പോഴാണ് സുകുമാരന്‍ നായര്‍ക്ക് ക്ഷോഭം വരുന്നത്. 74 ഹൈസ്‌കൂളുകളും രണ്ട് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമാണ് എന്‍ എസ് എസ് നടത്തുന്നത്. 22 കോളെജുകളാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് എണ്ണത്തിന് കൂടി അനുമതി പ്രതീക്ഷിച്ച് ഇരിക്കുകയാണ് എന്‍ എസ് എസ്. അണ്‍എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം അത്ര പ്രസക്തമല്ല. ഇതിലേക്കായി തുച്ഛമായ ഏതാനും കോടികളുടെ ധനസഹായം മാത്രമാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍ നിന്നുമായി ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. അത് പറയാന്‍ പക്ഷേ പിന്നാക്കക്കാരുടെ ഓഫിസ് റൂമിലേക്കൊന്നും സുകുമാരന്‍ കയറില്ല. കുഞ്ഞാലിക്കുട്ടി ഭവ്യതയോടെ പെരുന്നയില്‍ ചെന്നാല്‍ മാത്രം ചെവിയില്‍ പറയും. അതും ജി ഒ വരുമെന്ന് ഉറപ്പ് നല്കിയാല്‍ മാത്രം. 

എയ്ഡഡ് പദവിക്കെതിരെ വര്‍ഗീയതയുടെ ആര്‍ത്തനാദം

  • ടി മുനീര്‍((999 (വര്‍ത്തമാനം ദിനപത്രം)
മലബാറിലെ 32 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് സംസ്ഥാനത്ത് വലിയ ക്രമസമാധാനപ്രശ്‌നമായി മാറിയിരിക്കുന്നു. മലപ്പുറത്തെ മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നുവെന്നും കേരളത്തിന്റെ നിയമനിര്‍മാണസഭ മലപ്പുറത്തേക്ക് മാറ്റുന്നതാണ് നല്ലതെന്നും ചിലര്‍ പറഞ്ഞുകഴിഞ്ഞു.
മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിപദവി കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ് ഈ കൃമികടി. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ രാഷ്ട്രീയ അംഗബലം ഉപയോഗപ്പെടുത്തി അവകാശപ്പെട്ട പദവികള്‍ ചോദിച്ചു വാങ്ങുന്നത് ലീഗിന്റെ രാഷ്ട്രീയ നേട്ടമായി കാണുന്നതിന് പകരം മുസ്‌ലിം സമുദായത്തിന്റെ പറ്റില്‍ ചേര്‍ത്ത് കാര്യങ്ങളെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.
ലീഗിന്റെ രാഷ്ട്രീയ നേട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയെയും സംഘ് പരിവാരത്തെയും കൂട്ടുപിടിച്ച് സംസ്ഥാനത്തെ മീഡിയകള്‍ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നത് നിറകണ്ണുകളോടെയാണ് സമുദായം നോക്കി കാണുന്നത്. മുസ്‌ലിം ലീഗിനെ താറടിക്കാന്‍ ഒരു പ്രത്യേക മതവിശ്വാസികളെ വിവരമില്ലാത്തവരും ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം തികച്ചും ഗൂഢലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിയേണ്ടതായിരുന്നു.
എന്‍ എസ് എസിന്റെ സുകുമാരന്‍ നായര്‍ ആര്‍ എസ് എസിനെക്കാള്‍ തരംതാണ നിലയിലാണ് പെരുമാറുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സാമുദായിക നേതാവും പറയാത്ത കണക്കുകളാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നത്. ലീഗിന്റെ മന്ത്രിമാരുടെ എണ്ണം ഒന്നുകൂടിപ്പോയി എന്ന കാരണത്താല്‍ മുസ്‌ലിം ഉദ്യോഗസ്ഥന്മാരുടെ എണ്ണവും അവരുടെ ശമ്പളവും പത്രാസുമെല്ലാം വലിയ കുറ്റവും അനീതിയുമായിട്ടാണ് അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തെ പത്രാസുള്ള വകുപ്പുകളെല്ലാം വെളുത്ത നായന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന മട്ടിലാണ് സുകുമാരന്‍നായരുടെ ചിന്ത. അതിന് സുരേന്ദ്രനെന്ന ബി ജെ പിക്കാരന്റെ കൂടി പിന്‍ബലവും കിട്ടിയതോടെ കേരളത്തെ സാമുദായിക ധ്രുവീകരണത്തിലേക്ക് ഇവര്‍ വലിച്ചിഴക്കുകയാണ്.
എന്‍ എസ് എസ് വിചാരിക്കുന്നത് പോലെ ലീഗും കോണ്‍ഗ്രസും ഭരണം നടത്തണമെന്ന് ശാഠ്യം പിടിക്കുകയും അങ്ങനെയല്ലെങ്കില്‍ ചിലത് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ് ചട്ടമ്പിത്തരം പറയുന്ന നായര്‍ പ്രമാണിത്വത്തിനനുസരിച്ച് വകുപ്പ് മാറ്റം നടത്തി. എളിമ കാട്ടുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം അത്ര സുഖകരമല്ലതാനും.
പെരുന്നയിലെ നായന്മാര്‍ വിചാരിക്കുന്നത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഭരണം മോശമാണെന്നും യു ഡി എഫ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തി അതുവഴി ഒരു സാമുദായിക സംഘശക്തിയെ ഒറ്റപ്പെടുത്തി വികസനത്തിന്റെ പുറംപോക്കിലേക്ക് തള്ളിയിടാന്‍ എന്‍ എസ് എസ് കാണിക്കുന്ന ഈ ശ്രമങ്ങള്‍ കരുതിയിരിക്കുന്നത് നന്ന്.
കേരളത്തിലെ വികസന അടയാളങ്ങളില്‍നിന്ന് എത്രയോ അകലെ നില്‍ക്കുന്ന ഭൂപ്രദേശമാണ് മലബാര്‍. എണ്ണത്തില്‍ കൂടുതല്‍ ഒരു സമുദായമായിപ്പോയി എന്ന കാരണത്താല്‍ അവഗണിക്കപ്പെട്ടതാണീ പ്രദേശം. സ്വന്തം സമുദായത്തിന് ലീഗ് വാരിക്കോരി നല്‍കുന്നുവെങ്കില്‍ മലപ്പുറവും മലബാറും പണ്ടേ കോട്ടയവും കൊല്ലവുമായി മാറിയേനെ.
മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ അര്‍ഹതപ്പെട്ടത് ഈ പ്രദേശത്തിന് കിട്ടണം എന്നത് ലീഗിന്റെയോ മുസ്‌ലിംകളുടെയോ ആവശ്യമല്ല. മറിച്ച് ആ പ്രദേശത്തിലെ ജനങ്ങളുടെ ആവശ്യമാണ്. ഈ ആവശ്യത്തെ പോലും വര്‍ഗീയകണ്ണോടെയാണ് കാണുന്നത്.
പെരിന്തല്‍മണ്ണയില്‍ അലിഗഡ് ഓഫ് കാമ്പസ് വന്നതും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചതും പാണക്കാട് ഇഫ്‌ളു കാമ്പസ് തുടങ്ങാനിരിക്കുന്നതും മഹാപാപവും രാജ്യദ്രോഹവുമായിട്ടാണ് പ്രചരിപ്പിക്കുന്നത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ  മലപ്പുറം ജില്ലയില്‍ പിറന്നതില്‍ തന്നെ അസഹിഷ്ണുത കാണുന്ന ഇത്തരം പാദക്കാര്‍ക്ക് വര്‍ഗീയരാജ പുരസ്‌കാരം നല്‍കി ആദരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.
മലബാറിന്റെ പിന്നോക്കാവസ്ഥയറിയുന്നതിനും ജനസംഖ്യാനുപാതികമായി മലബാറിനും മലപ്പുറത്തിനും ലഭിച്ച സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം.
1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിലായി ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം എ ഐ പി വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്കും നിയോബുദ്ധിസ്റ്റുകള്‍ക്കുമാണ് ഇത്തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രചരിപ്പിച്ചിടുന്നത് പോലെ  ഈ സ്‌കൂളുകള്‍ മലപ്പുറത്ത് മാത്രമല്ലെന്നറിയുക. കേരളത്തില്‍ ന്യൂയോബുദ്ധിസ്റ്റുകള്‍ സംസ്ഥാനത്തെ മുസ്‌ലിം സമുദായത്തിന് ലഭിച്ചത് ലീഗിന്റെയോ സമുദായത്തിന്റെയോ ചട്ടമ്പിത്തരം കൊണ്ടല്ല, സര്‍ക്കാര്‍ പുറത്തിറക്കിയ ശിപാര്‍ശയുടെയും ഉത്തരവിന്റെയും പിന്‍ബലത്തിലാണ്.
എ ഐ പി വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം ഒരുക്കുന്നതിനായി എല്‍ പി വിദ്യാലയത്തിന് 3.60 ലക്ഷവും ഹൈസ്‌കൂള്‍ വിഭാഗത്തിന് 15 ലക്ഷവും യു പി വിഭാഗത്തിന് 2.88 ലക്ഷവും കേന്ദ്രസഹായം ലഭിച്ചു. ന്യൂനപക്ഷ പദവിയില്‍ ഉള്‍പ്പെടുന്ന എത്ര അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം ലഭിച്ചിരിക്കുന്നു. അത്തരം കാര്യങ്ങളെപ്പറ്റിയൊന്നും മിണ്ടാത്തവരാണ് ഏറെ പിന്നോക്കമെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് കൊണ്ടുവന്ന പദ്ധതിയെ വര്‍ഗീയമായി കാണുന്നത്.
എഐപി  വിദ്യാലയങ്ങളുടെ ശമ്പളമുള്‍പ്പെടെയുള്ള നൂറുശതമാനം സാമ്പത്തിക ബാധ്യതയും ഗവണ്‍മെന്റ് വഹിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു. No.F-8, 71/97 SC/ST(M) Govt. India IHRD Dept of edn. New Delhi dtd. 5th June 1997 എന്ന ഉത്തരവ് പ്രകാരം എ ഐ പി അധ്യാപകരുടെ ശമ്പളം സ്റ്റേറ്റ് ഗവണ്‍മെന്റ് തന്നെ വഹിക്കണമെന്ന് വ്യക്തമാണെന്നിരിക്കെ ഈ കോലാഹലം എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിനും ആനുകൂല്യവും ലഭിക്കാന്‍ ഇത്രയേറെ ഉത്തരവുകള്‍ പുറത്തിറക്കേണ്ടിവന്ന ചരിത്രവും എ ഐ പി വിദ്യാലയങ്ങളുടെ കാര്യത്തില്‍ മാത്രമായിരിക്കും. GO(Rt)No. 3733/98 G.Edn dtd 24.9.1998 പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എ ഐ പി വിദ്യാലയങ്ങള്‍ക്കും ബാധകമാക്കുകയുണ്ടായി. ഇത് പ്രകാരം ഉച്ചഭക്ഷണം, സ്‌കോളര്‍ ഷിപ്പുകള്‍, ലംപ്‌സം ഗ്രാന്റ്, ഡി പി ഇ പി ആനുകൂല്യങ്ങള്‍ എന്നിവ ഏരിയാ ഇന്റന്‍സീവ്  വിദ്യാലയങ്ങള്‍ക്കും അര്‍ഹമായിട്ടുണ്ട്. GO(Rt) No 3193/02/G Edn 17.9.02 പ്രകാരം എസ് എസ് എ പദ്ധതിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഇത്തരം സ്‌കൂളുകള്‍ക്ക് ലഭിച്ചു. എന്നിട്ടും ഇവ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളാണെന്ന് പ്രചരിപ്പിക്കുന്നവര്‍-ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ്.
GO(Ms) 14/2003 G.Edn dtd Tvm 16.o/03 പ്രകാരം ഈ സ്‌കീമില്‍ ഉള്‍പ്പെടുന്ന വിദ്യാലയങ്ങളിലെ 238 ജീവനക്കാര്‍ക്ക് 16.1.2003 മുതല്‍ സര്‍ക്കാര്‍-എയ്ഡഡ് ജീവനക്കാരുടെ തത്തുല്യ അടിസ്ഥാന ശമ്പളം നല്‍കാനുള്ള ഉത്തരവിട്ടു. 2003 ല്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയമായതിനാല്‍ പി എസ് സി നിയമനങ്ങള്‍ക്കും ആണ് അടിസ്ഥാന ശമ്പളം മാത്രമാണ് നല്‍കിയിരുന്നത് എന്നത് പ്രത്യേകം പ്രസ്താവിക്കേണ്ടതായിട്ടുണ്ട്.
അടിസ്ഥാന ശമ്പളം ലഭിച്ചതോടെ എ ഐ പി അധ്യാപകരും എയ്ഡഡ് അധ്യാപകരുടെ ഗണത്തില്‍ ഉള്‍പ്പെടുകയുണ്ടായി. GO(Ms) 43/2006 G.Edn dtd Tvm 01.02.06 പ്രകാരം ഇവര്‍ക്ക് ഡി എ യും മറ്റ് അലവന്‍സുകളും അനുവദിച്ച് ഉത്തരവിറങ്ങുകയുണ്ടായി.
സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബിയുടെ വ്യക്തതക്ക് വേണ്ടി GO(Ms)No 323/ G.Edn dtd Tvm 18.1o/04ലെ ഉത്തരവ് പ്രകാരം എ ഐ പി അധ്യാപകരുടെ നിയമനം, ഫിക്‌സേഷന്‍, അപ്പോയിന്റ്‌മെന്റ് അപ്രൂവല്‍ കെ ഇ ആര്‍ പ്രകാരമാക്കി. GO(Ms) 247/2009 G.Edn dtd Tvm 14.12.2009 U.Edn dtd Tvm 14.12.2009 പ്രകാരം പി എഫ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ശമ്പള പരിഷ്‌കരണ കുടിശ്ശിക റൊക്കം പണമായി നല്‍കുന്നതിനുള്ള ഉത്തരവും പുറത്തിറങ്ങി. GO(Ms) No.21/2009 G.Edn dtd Tvm 13.o2/09 ലൂടെ 2006 ലെ പേറിവിഷന്‍ ഉത്തരവ് എ ഐ പി സ്‌കൂളിലും ബാധകമാക്കി.
തുടര്‍ന്നും ഈ പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിപൂര്‍ണമായ പരിഹാരം കാണുന്നതിന് NEP 3/37864/06 DPI dtd 6.11.06 പ്രകാരം എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ചുള്ള വിവരശേഖരണത്തിന് ഉത്തരവിറക്കി.
1994 മുതല്‍ തന്നെ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്‍ സകല ജാതിയില്‍പ്പെടുന്നവരും ഉണ്ട്. സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ എയ്ഡഡ് പദവിയാണ് ശാശ്വതപരിഹാരം. പ്രസവ അവധിപോലും കിട്ടാതെ സങ്കടപ്പെടുന്ന എ ഐ പി അധ്യാപികമാരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍പോലും ഇടപെടുകയുണ്ടായതാണ്. ഇങ്ങനെ ഓരോ എ ഐ പി സ്‌കൂള്‍ അധ്യാപികമാരും പ്രസവ അവധിക്കായി കമ്മീഷനെ സമീപിക്കേണ്ടിവരുന്ന അവസ്ഥ യെത്ര നാണക്കേടാണ്. ഈ വിദ്യാലയങ്ങള്‍ ഒരു സമുദായത്തിന്റെ പേരിലുള്ളതായി എന്ന ഒറ്റക്കാരണത്താലാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഓര്‍ക്കുക.
മലബാറിലെ എ ഐ പി വിദ്യാലയങ്ങളെ എയ്ഡഡാക്കുന്നതിലൂടെ സര്‍ക്കാറിന് വരുന്ന അധികബാധ്യത തൊണ്ണൂറ്റി രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തിയൊന്‍പത് രൂപ യാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ പ്രചരിക്കുന്നതാവട്ടെ 60 കോടി രൂപയെന്നും!
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ ഐ പി വിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ബഹു പാലോളി കമ്മറ്റി റിപ്പോര്‍ട്ടിലും ഇതുതന്നെ ആവര്‍ത്തിക്കുന്നു.
ജാതി-മത വ്യത്യാസമില്ലാതെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പെടുന്ന പതിനായിരക്കണക്കായ കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന എ ഐ പി വിദ്യാലയങ്ങള്‍ കഴിഞ്ഞ 17 വര്‍ഷമായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. നായരും തിയ്യരും ക്രിസ്ത്യാനിയും മുസല്‍മാനുമെല്ലാം അടങ്ങുന്ന ഇവിടുത്തെ അധ്യാപക പ്രശ്‌നത്തിന് എയ്ഡഡ് പദവി ആവശ്യമാണെന്നിരിക്കെ, തികഞ്ഞ അവകാശത്തിന്റെ പുറത്ത് ചോദിക്കുന്ന ഈ കാര്യത്തില്‍ പോലും രാഷ്ട്രീയവും വര്‍ഗീയതയും ചേര്‍ക്കുന്നത് ഒട്ടും ശരിയല്ല. അത് കേരള സമൂഹത്തിന് ചേര്‍ന്നതുമല്ല.