KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 29 November 2012

www.kstu.in







--------------------------------------------------------

ശാസ്ത്രത്തിലും പ്രവൃത്തിപരിചയത്തിലും പാലക്കാട്; കണക്കില്‍ കോഴിക്കോട്


കോഴിക്കോട്: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഗണിതശാസ്ത്രമേളയില്‍ കോഴിക്കോട് ജേതാക്കളായി. സാമൂഹ്യശാസ്ത്രമേളയില്‍ കണ്ണൂരാണ് വിജയികള്‍. ശാസ്ത്രമേളയില്‍ 171 പോയന്റാണ് പാലക്കാട് നേടിയത്. 168 പോയന്റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 140 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.
ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 345 പോയന്റുണ്ട്. 295 പോയന്‍േറാടെ പാലക്കാട് രണ്ടാം സ്ഥാനത്തും 293 പോയന്‍േറാടെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
രണ്ടാം കിരീടം നേടിക്കൊടുത്ത പ്രവൃത്തിപരിചയ മേളയില്‍ പാലക്കാടിന് 48,361 പോയന്റുണ്ട്. 47,025 പോയന്‍േറാടെ കാസര്‍കോട് രണ്ടാം സ്ഥാനത്തും 46,930 പോയന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി.
സാമൂഹ്യശാസ്ത്രമേളയില്‍ 158 പോയന്‍േറാടെയാണ് കണ്ണൂര്‍ വിജയികളായത്. 154 പോയന്‍േറാടെ കോഴിക്കോടും തൃശ്ശൂരും രണ്ടാമതെത്തി.

ശാസ്ത്രമേള കൊടിയിറങ്ങി കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കും- മന്ത്രി മുനീര്‍
കോഴിക്കോട്: ശാസ്ത്രമേളകളിലെ കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കുമെന്ന് സാമൂഹികക്ഷേമമന്ത്രി മുനീര്‍ പറഞ്ഞു. സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പല കണ്ടുപിടിത്തങ്ങളും നമ്മള്‍ നിസ്സാരവത്കരിക്കുന്നത് പലപ്പോഴും അവ കടല്‍കടന്നുപോവാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് വളരെ മോശമാണ്. ഗ്രേസ് മാര്‍ക്കിനും മത്സരവിജയങ്ങള്‍ക്കുമപ്പുറത്തേക്ക് കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലേക്ക്‌വലുതായാലേ ഇത്തരം മേളകള്‍ക്ക് അര്‍ഥമുണ്ടാകൂ-അദ്ദേഹം പറഞ്ഞു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ അദ്ദേഹം വിതരണംചെയ്തു. ശാസ്‌ത്രോത്സവത്തിന്റെ സ്മരണികയും അദ്ദേഹം പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എം. രാധാകൃഷ്ണന്‍, വി.കെ. അബ്ദുറഹ്മാന്‍, ക്രാഫ്റ്റ് വില്ലേജ് സി.ഇ.ഒ. വി.ഭാസ്‌കരന്‍, വി.എച്ച്.എസ്.ഇ. അഡീഷണല്‍ ഡയരക്ടര്‍ പി. ഗൗരി എന്നിവര്‍ പ്രസംഗിച്ചു.

Saturday 24 November 2012

സംസ്ഥാന ഗണിതശാസ്ത്രമേള കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും തിങ്കളാഴ്ച കോഴിക്കോട്ട് ആരംഭിക്കും.
മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്ത്രമേള. പ്രവൃത്തിപരിചയമേള ആര്‍.കെ. മിഷന്‍ സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവ മീഞ്ചന്ത എന്‍.എസ്.എസ്. സ്‌കൂളിലും ഗണിതശാസ്ത്രമേള ചെറുവണ്ണുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുക. എല്ലാ മേളകളുടെയും രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മീഞ്ചന്ത ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ ഓരോ ജില്ലയ്ക്കും പ്രത്യേകകൗണ്ടര്‍ ഉണ്ടാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും. ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാവ് ടി. അരുണിനെയും ലോഗോ രൂപകല്പനചെയ്ത പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സതീശ്കുമാറിനെയും വേദിയില്‍ ആദരിക്കും.
നിശ്ചലമാതൃക, പ്രവര്‍ത്തനമാതൃക, റിസര്‍ച്ച്‌ടൈപ്പ്, പ്രോജക്ട്, തത്‌സമയനിര്‍മാണം, തുടങ്ങിയ വിഭാഗങ്ങളില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പെഷല്‍സ്‌കുള്‍ പ്രവൃത്തിപരിചയമേള ഇത്തവണ പൊതുമേളയ്‌ക്കൊപ്പമാണ് സംഘടിപ്പിക്കുന്നത്. കൂടാതെ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള വൊക്കേഷണല്‍ എക്‌സ്‌പോയും സംഘടിപ്പിക്കുന്നുണ്ട്. 84 സ്‌കൂളില്‍നിന്നായി 200 ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ. കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് തൊഴില്‍ മേഖലകള്‍ കണ്ടെത്താനുള്ള തൊഴില്‍മേള 27-ന് രാവിലെ തുടങ്ങും. പൊതു, സ്വകാര്യ മേഖലകളില്‍നിന്നായി 25-ഓളം സംരംഭകര്‍ നിയമനം നടത്താനായി എത്തിച്ചേരും. വിവിധമേഖലകളിലെ പ്രമുഖവ്യക്തികളെ പങ്കെടുപ്പിച്ച് സെമിനാറും ഒരുക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍നിന്ന് എത്തുന്ന കുട്ടികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 30-ന് രാവിലെ എം.കെ. രാഘവന്‍ എം.പി. സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.

ശാസ്ത്രോല്‍സവം-2012, വിവരങ്ങള്‍ തത്സമയം ഐടി@സ്കൂളിന്റെ "ശാസ്ത്രോല്‍സവം" വെബ്സൈറ്റില്‍


ശാസ്ത്രോല്‍സവം-2012 ന്റെ വിശദാംശങ്ങള്‍ www.schoolsasthrolsavam.in എന്ന പോര്‍ട്ടലില്‍ . മത്സര ഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ തത്സമയം പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകും. കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ 24 നു രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഈ വര്‍ഷത്തെ ശാസ്ത്രോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വെബ്‌ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ജില്ലാ തലം , ഉപജില്ലാ തലം ,സ്കൂള്‍ തലം എന്നിങ്ങനെ തരം തിരിച്ചുള്ള പോയിന്റ്‌ നില, വ്യത്യസ്ത സമയങ്ങളില്‍ ആവശ്യാനുസരണം ലഭിക്കുന്ന മേളയുടെ സ്ഥിതി വിവര കണക്കുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന നിലയിലാണ് പോര്‍ട്ടല്‍ രൂപപ്പെടുത്തിയിരിക്കുന്നത്.മേളയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സമയക്രമം ,മേള നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മിറ്റികളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ , വിവിധ വേദികളില്‍ എത്താനുള്ള വിശദമായ റൂട്ട് മാപ്പ് എന്നിവ ശാസ്ത്രോല്‍സവത്തിന്റെ വെബ്‌ പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
നവംബര്‍ 26 മുതല്‍ 30 വരെ കോഴിക്കോട് വച്ച് നാലോളം വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടിയാണ് ഈ ഓണ്‍ലൈന്‍ സംവിധാനം. മാധ്യമങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഐടി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള മേളയുടെ സുഗമമായ നടത്തിപ്പിനുമായി ഐടി@സ്കൂള്‍ പ്രോജക്റ്റ് സംസ്ഥാന ആഫീസ്, ഐടി@സ്കൂള്‍ കോഴിക്കോട് ജില്ലാ ആഫീസിന്റെ സഹകരണത്തോടെ വിപുലമായ സൌകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു ഐടി @സ്‌കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.
ശാസ്ത്രോല്‍സവം-2012 ന്റെ ഭാഗമായി ഐടി @സ്കൂള്‍ - വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍ നിര്‍മിച്ചിരിക്കുന്ന ലഘു ചിത്രം http://www.youtube.com/watch?v=eTfsG4Qf22E എന്ന ലിങ്ക് സന്ദര്‍ശിച്ചു കാണാവുന്നതാണ്.

‘അസാപ്’ പദ്ധതി അടുത്തവര്‍ഷം: മന്ത്രി അബ്ദുറബ്ബ്

നരിക്കുനി: തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യ കോഴ്‌സുകള്‍ കൂടി പഠിപ്പിക്കുന്ന അഡീഷന്‍ സ്‌കില്‍ അസിസ്റ്റന്റ് പ്രോഗ്രാം (അസാപ്) പദ്ധതി അടുത്ത വര്‍ഷം 38 സര്‍ക്കാര്‍ കോളജുകളിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ആരംഭിക്കുമെന്ന്് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.
നരിക്കുനി ഗവ ഹയര്‍സെക്കണ്ടറി സ്്കൂളില്‍ മലബാര്‍മാന്ദ്യവിരുദ്ധ പാക്കേജിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 ലക്ഷം തൊഴില്‍ രഹിതരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഇത് വര്‍ഷം തോറും വര്‍ധിച്ചുവരികയുമാണ്.
പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കി പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാതെ പോവുന്ന നിരവധി പേര്‍ തൊഴില്‍രഹിതരായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്ലസ് വണ്ണിനും ഒന്നാം വര്‍ഷ ബിരുദക്കാര്‍ക്കും തൊഴില്‍ നൈപുണ്യ കോഴ്‌സുകളില്‍ കൂടി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അടുത്ത വര്‍ഷം തുടക്കം കുറിക്കാന്‍ പോവുന്നത്.
പ്ലസ്ടുവും ബിരുദവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ കോഴ്‌സുകള്‍ക്കൊപ്പം ടൂറിസം, ഐ ടി, ഹോസ്പിറ്റാലിറ്റി, റീടെയിലിംഗ്, എക്കൗണ്ടിംഗ് തുടങ്ങി തൊഴില്‍ സാധ്യതയുള്ള മേഖലയില്‍ കൂടി നൈപുണ്യം നേടിയവരാവും. പഠനത്തെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. ഒഴിവുവേളകളും ഇതിനായി ഉപയോഗപ്പെടുത്തും.
പുതുതലമുറ ഏറെ പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷില്‍ 100 മണിക്കൂര്‍ പരിശീലനം നല്‍കും. 80 മണിക്കൂര്‍ ഐ ടിക്കായും വിനിയോഗിക്കും. ബാക്കി 120 മണിക്കൂറിലാണ് തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുക. ജോലി സാധ്യതയുള്ള കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നതോടെ പ്ലസ്ടുവോ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക്് തൊഴില്‍ ലഭിക്കുന്നതിനുളള സാധ്യതയുണ്ടാവും. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുകയെന്നതും തൊഴില്‍ ലഭ്യതക്ക് സാധ്യത കൂട്ടുന്നു.
ആദ്യഘട്ടമായാണ് സര്‍ക്കാര്‍ കോളജുകളിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പിന്നീട് മറ്റ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറികളിലേക്കും എയ്ഡഡ് മേഖലയിലേക്കും ഇതു വ്യാപിപ്പിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി ബി എസ് ഇ സ്‌കൂളുകള്‍ തമ്മില്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ആരോഗ്യകരമായ മത്സരം വിദ്യാര്‍ത്ഥികളെ അനുകൂലമായി സ്വാധീനിക്കുകയും ്അതിന്റെ ഗുണഫലങ്ങള്‍ വിദ്യാഭ്യാസ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday 11 November 2012

അന്‍പത്തി ആറാമത് (56th)സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു


തിരുവനന്തപുരം: അന്‍പത്തി ആറാമത് (56th)സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ വച്ച് ബഹു: കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ അബ്ദു റബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ .എ.ഷാജഹാന് നല്‍കി നിര്‍വഹിച്ചു. ഐടി @സ്കൂള്‍ ആണ് കായികമേളയുടെ ഇവെന്റ്റ് മാനേജ്‌മന്റ്‌ സോഫ്റ്റ്‌വെയര്‍ തയാറാക്കിയിരിക്കുന്നത്, ചടങ്ങില്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.അബ്ദുല്‍ നാസര്‍ കൈപഞ്ചേരി സന്നിഹിതനായിരുന്നു. കൊല്ലം സ്വദേശിയും ചിത്രകാരനുമായ ശ്രീ. ബിന്നി യു.എം ആണ് ലോഗോ രൂപകല്‍പന ചെയ്തത്.

വിദ്യാലയ ആരോഗ്യ പദ്ധതി മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും



തിരുവനന്തപുരം: വിദ്യാലയ ആരോഗ്യ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 14) ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു .
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ആരോഗ്യതാരകം വീഡിയോ ഫെസ്റ്- 2012 ന്റെ ഭാഗമായുള്ള ഡോകുമെന്ററി നിര്‍മ്മാണ ഉത്ഘാടനം ക്ലാപ്പ് അടിച്ചു കൊണ്ടു നിര്‍വഹിച്ചു .
കേരളത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ആരോഗ്യ സംബന്ധിയായ തിരക്കഥകള്‍ ക്ഷണിക്കുകയും അവയില്‍ നിന്നും മികച്ച തിരക്കഥകള്‍ ലഘു ചിത്രം ആയി നിര്‍മ്മിക്കാന്‍ ഉള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും ഇങ്ങനെ നിര്‍മ്മിക്കുന്ന ലഘു ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളെയും പൊതു ജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനും ഉപയോഗിക്കും.
ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി 3300 സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 13763 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം 48 ലക്ഷത്തോളം കുട്ടികള്‍ക്ക് ലഭിക്കും. ചികിത്സ സേവനം, പ്രതിരോധ പ്രവര്‍ത്തനം, ആരോഗ്യ വിദ്യാഭ്യാസം, സ്കൂള്‍ ഹെല്‍ത്ത് ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, വിവരശേഖരണം, എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

ഇവലൂഷ്യന്‍ പാര്‍ക്ക്


തിരുവനന്തപുരം സയന്‍സ് ആന്‍ഡ്‌ ടെക്നോളജി മ്യൂസിയത്തില്‍ പുതുതായി സജ്ജമാക്കിയ ഇവലൂഷ്യന്‍ പാര്‍ക്കിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു.






Tuesday 6 November 2012

www.kstu.in

തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി


തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
കേരളം മനുഷ്യ വിഭവശേഷിയില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ മുന്‍പന്തിയിലാണ്. കഴിവും ജോലിചെയ്യാന്‍ താത്പര്യവുമുള്ള നല്ല യുവത്വമാണ് കേരളത്തിന്റേത് പലപ്പോഴും പ്രായോഗിക രംഗത്ത് പരിശീലനത്തിന്റെ അഭാവം വലിയ കുറവാണ്. 

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതില്‍ പ്രധാനഘടകവും ഇതുതന്നെയാണ്. തൊഴില്‍ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം വഴി ലക്ഷ്യം വയ്ക്കുന്നത്. രാജ്യമിന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നൈപുണ്യവികസനത്തിനാണ്.


പ്രധാനമന്ത്രി അധ്യക്ഷനായി സ്കില്‍ ഡവലപ്മെന്റ് മിഷനും ഇതിന്റെ കീഴില്‍ എല്ലാ സംസ്ഥാനത്തും യുവാക്കള്‍ക്ക് പരിശീലനവും നല്‍കും. അതോടൊപ്പംതന്നെ കേരളവും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സ്കൂള്‍ കോളേജ് അധ്യയനത്തോടൊപ്പം പ്രത്യേക തൊഴില്‍ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. മൊത്തം മൂന്നൂറുമണിക്കൂര്‍ പരിശീലനമുള്ള പദ്ധതിയില്‍ നൂറ്റിയെമ്പത് മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിനും വിവരസാങ്കേതികവിദ്യയ്ക്കുമാണ് മാറ്റിവച്ചിരിക്കുന്നുത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ഒരു കുട്ടിക്കുപോലും സ്കീമില്‍ അംഗമാകുന്നതില്‍ തടസമില്ല. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട സ്കീമില്‍ ചേരണമെന്ന് ആഗ്രഹിക്കുന്ന ഒരാളുപോലും പണമില്ലായെന്ന പേരില്‍ പുറത്തുപോകാന്‍ പാടില്ല. വേണ്ടിവന്നാല്‍ ഇനിയും പുതിയ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൊഴില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍ ഉണ്ടായിവരണം. കോളേജുകളില്‍ ഇരുപത് ശതമാനം വരെ ഹാജര്‍ ഇവര്‍ക്ക് നല്‍കും. നാല് ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ളസ് വണ്‍, ഡിഗ്രി ക്ളാസുകളിലെ കുട്ടികള്‍ക്ക് തൊഴില്‍ നൈപുണ്യമുണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. തൊഴില്‍രഹിതരുടെ എണ്ണം കുറയ്ക്കണമെങ്കില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കണം. കഴിവും പ്രാപ്തിയും ഉളള സമൂഹം ഉണ്ടായിവരണം. വിവിധ വ്യവസായ മേഖലുകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ-കള്‍ വഴി നാമമാത്രമാണ് സാങ്കേതിക പരിജ്ഞാനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഇത് വിദേശങ്ങളിലേക്കുള്‍പ്പെടെയുള്ള ജോലി സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഘട്ടം ഘട്ടമായി സംസ്ഥാനത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഗ്ളോബല്‍ എംപ്ളോയ്മെന്റ് മാര്‍ക്കറ്റ് അനുസരിച്ചുള്ള കഴിവുള്ളവരെ പരിശീലനത്തിന്റെ അഭാവം മൂലം കേരളത്തില്‍ നിന്ന് ലഭ്യമാകുന്നില്ല എന്നതാണ് സ്ഥിതിയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. 45 ലക്ഷം തൊഴില്‍രഹിതരാണ് കേരളത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് കാത്തുനില്‍ക്കുന്നത്. ഗ്ളോബല്‍ മാര്‍ക്കറ്റില്‍ പുതിയ പരിശീലനത്തിലൂടെ കഴിവും പരിചയവുമുള്ളവരെ ജോലിക്ക് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ പരിശീലനം ലഭ്യമാക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ.അജയകുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.അബ്രഹാം, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപക അവാര്‍ഡ് തുക സംസ്ഥാന അധ്യാപക അവാര്‍ഡ് തുക 10000 രൂപയായി വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി




സംസ്ഥാന അധ്യാപക അവാര്‍ഡ് തുക 5000 രൂപയില്‍ നിന്ന് 10000 രൂപയായി വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ദേശീയ-സംസ്ഥാന അവാര്‍ഡ് ലഭിച്ച അധ്യാപകരെ തൈക്കാട് ഗസ്റ് ഹൌസില്‍ ആദരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എം.എസ്.എ. ഡയറക്ടര്‍ എം.ജി.രാജമാണിക്യം, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എസ്.ഇ.ആര്‍.ടി. ഡയറക്ടര്‍ കെ.ഹാഷിം,ഐ ടി @ സ്കൂള്‍ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കൈപഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.